കൊച്ചി: സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. കള്ളപ്പണ ഇടപാട്, വിസ തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിലാണ് സോബി അറസ്റ്റിലായത്. വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരെയുണ്ട്.
പ്രതി കഴിഞ്ഞ 20 വർഷമായി തട്ടിപ്പ് തുടരുകയാണെന്നാണ് കൊച്ചി ഊന്നുകൽ പോലീസ് പറയുന്നത്. സോബിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം സോബിയുടെ ബസ് ജപ്തി ചെയ്തിരുന്നു. ജപ്തി തടയാനായി ബസിന്റെ ടയറുകൾ ഊരിമാറ്റി യിരുന്നുവെങ്കിലും പോലീസും ആർടിഒയും ക്രെയ്നുമായി എത്തിയാണ് ബസ് ജപ്തി ചെയ്ത് കൊണ്ടുപോയത്.
ഊന്നുകൽ പോലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആർടിഒയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. 2013ൽ അമേരിക്കയിലെ സൂപ്പർ മാർക്കറ്റിൽ മകനു ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി.വി. സെബാസ്റ്റ്യന്റെ കൈയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ ആയിരുന്നു നടപടി.
2018ൽ കോതമംഗലം മുൻസിഫ് കോടതി 2.80 ലക്ഷം രൂപ ഈടാക്കി നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതു നടപ്പായില്ല. ഇതോടെ 2025 സെപ്റ്റംബറിൽ എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ബസ് ജപ്തി ചെയ്ത് നഷ്ടപരിഹാരവും പലിശയും ചേർന്ന് 5,51,274 രൂപ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. 2013ൽ ജോലി തട്ടിപ്പ് കേസിൽ സോബിക്കു മൂന്നു വർഷം തടവും പിഴയും ശിക്ഷ ലഭിച്ചിരുന്നു.



