വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആവേശ ജയം. വെല്ലിംഗ്ടണിലെ സ്കൈ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 19 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 145 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 32 റൺസെടുത്ത ടിം റോബിൻസണും 26 റൺസെടുത്ത ഡെയ്ൻ ക്ലീവറിനും 19 റൺസെടുത്ത നിക്ക് കെല്ലിക്കും മാത്രമാണ് കിവീസ് നിരയിൽ തിളങ്ങാനായത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോട്ട്സെ മൂന്ന് വിക്കറ്റെടുത്തു. ഒട്ട്നെയ്ൽ ബാർട്ട്മാനും പ്രെനേളൻ സുഭ്രായെനും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതവും വിയാൻ മുൾഡർ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. വിക്കറ്റ് കീപ്പർ കോന്നർ എസ്റ്റർഹുയ്സെന്റെ അർധ സെഞ്ചുറിയുടെയും റുബിൻ ഹെർമാന്റെയും ടോണി ഡി. സോർസിയുടെയും ബലത്തിലാണ് പ്രോട്ടീസ് മികച്ച് സ്കോർ പടുത്തുയർത്തിയത്.
കോന്നർ എസ്റ്റർഹുയ്സെൻ 57 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കോന്നറിന്റെ ഇന്നിംഗ്സ്. റുബിൻ ഹെർമാൻ 28 റൺസാണെടുത്തത്. ടോണി ഡി. സോർസി 23 റൺസ് സ്കോർ ചെയ്തു. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ രണ്ട് വിക്കറ്റെടുത്തു. സക്കാറി ഫോൽക്ക്സും ബെൻ സിയേഴ്സും കോൾ മക്ക്കോഞ്ചിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഒപ്പമെത്തി (2-2). ആദ്യ മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ ന്യൂസിലൻഡ് വിജയിക്കുകയാണ്. ബുധനാഴ്ചയാണ് പരമ്പരയിലെ അവസാനത്തെ മത്സരം.



