തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല ആരോപണത്തിൽ അന്വേഷണം. വനം വകുപ്പാണ് അന്വേഷണം നടത്തുക. കേസിൽ മൊഴി നൽകാൻ പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. അടുത്ത 21 ദിവസത്തിനുള്ളിൽ ഹാജരാകണം എന്നാണ് പരാതിക്കാരന് നൽകിയിരിക്കുന്ന നോട്ടിൽ വ്യക്തമാക്കുന്നത്.

ഹാജരാകുമ്പോൾ തെളിവുകളും രേഖകളും ഹാജരാക്കണമെന്ന് പരാതിക്കാരനെ വനം വകുപ്പ് അറിയിച്ചു. പുലിപ്പല്ല് ആരോപണത്തിൽ സുരേഷ് ഗോപിക്കെതിരെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാടാനപ്പള്ളി സ്വദേശിയും ഐഎൽടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എഎ മുഹമ്മദ് ഹാഷിമാണ് പരാതിക്കാരൻ. മാലയിൽ പുലിപ്പല്ല് ധരിച്ച സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളുമായാണ് സംസ്ഥാന പോലീസ് മേധാവിക്ക് എഎ മുഹമ്മദ് ഹാഷിം പരാതി നൽകിയത്.

പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അദ്ദേഹം നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവും നടത്തിയെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

വനം – വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാംഭാഗത്തിലാണ് പുലി ഉള്‍പ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാന്‍ പാടില്ല. റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ്) പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പുലിപ്പല്ല് മാല ആരോപണം ഉയര്‍ന്നുവന്നത്. വേടനെതിരെ വനം വകുപ്പ് ശക്തമായ നടപടിയുമായി അതിവേഗം മുന്നോട്ട് പോയപ്പോഴും സുരേഷ് ഗോപിക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഇല്ലെന്ന ചോദ്യം സമൂഹത്തിലും സോഷ്യൽ മീഡിയയിലും ശക്തമായിരുന്നു.

മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. വനം വകുപ്പ് നടപടിയെ ആദ്യഘട്ടത്തിൽ മന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ പിന്തുണച്ചിരുന്നു. എന്നാൽ പൊതുസമൂഹത്തിൽ നിന്ന് വനം വകുപ്പ് നടപടിക്കെതിരെ വിമർശനം ഉണ്ടാകുകയും സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരുടെ മാല വിവാദമാകുകയും ചെയ്തതോടെ കേസ് നടപടികളുമായി വനം വകുപ്പ് പിന്നോട്ട് പോകുകയായിരുന്നു.