കൊച്ചി: രണ്ടാം പിണറായി സർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ പരസ്യങ്ങൾക്കും പ്രചാരണ പരിപാടികൾക്കുമായി ഇതുവരെ ചെലവഴിച്ചത് 152. 56 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിൽനിന്നു ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരള ടൂറിസത്തിന്റെ രാജ്യത്തിനകത്തെ പ്രചാരണങ്ങൾക്കായി 117.07 കോടിയാണു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെലവഴിച്ചത്. അന്താരാഷ്ട്രതലങ്ങളിലുള്ള പ്രചാരണങ്ങൾക്കായി 35.49 കോടി സർക്കാർ അനുവദിച്ചിരുന്നു. അനുവദിച്ച തുക പൂർണമായി ചെലവഴിച്ചതായും വിനോദസഞ്ചാര വകുപ്പിന്റെ രേഖകളിൽ പറയുന്നു. സർക്കാർ അംഗീകൃത ഏജൻസികളാണ് ടൂറിസം വകുപ്പിന്റെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും രേഖകളിൽ വ്യക്തമാക്കുന്നു.
ഈ സർക്കാർ ഓരോ വർഷങ്ങളിൽ ടൂറിസം വകുപ്പിന്റെ മാർക്കറ്റിംഗ് പരസ്യങ്ങൾക്കായി ബജറ്റിൽ അനുവദിച്ചത്, നൽകിയത്, ചെലവഴിച്ചത് എന്നീ ഇനങ്ങളിലുള്ള തുക പ്രത്യേകമായി ക്രോഡീകരിച്ചിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്.
2025ൽ സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിനുവേണ്ടി മാത്രം രണ്ടു കോടി രൂപ ടൂറിസം വകുപ്പിന് അനുവദിച്ചതു വിവാദമായതാണ്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ നടന്ന ബേപ്പൂർ ഫെസ്റ്റിന്റെ പരസ്യത്തിന് 13 ലക്ഷം ചെലവഴിച്ചിരുന്നു.



