കാനഡയിലെ പടിഞ്ഞാറന്‍ മാനിറ്റോബയിലുണ്ടായ ശക്തമായ ഇടിമിന്നലിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. പാര്‍ക്ക്ലാന്‍ഡ് മേഖലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തെ തുടര്‍ന്ന് നൂറ്റമ്പതോളം പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. പ്രളയബാധിത പ്രദേശങ്ങളായ സ്വാന്‍ വാലി, മിനിറ്റോനാസ് തുടങ്ങിയ ഇടങ്ങളില്‍ അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. മിനിറ്റോനാസ് മുന്‍സിപ്പാലിറ്റിയില്‍ ഇതിനകം തന്നെ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ മിനിറ്റുകള്‍വെച്ചാണ് വെള്ളമുയര്‍ന്നത്. പലയിടങ്ങളിലും റോഡുകളും പാലങ്ങളും ഒലിച്ചുപോയ നിലയിലാണ്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നൂറിലധികം ആളുകള്‍ വീടിന്റെ മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് സ്വാന്‍ വാലി വെസ്റ്റ് മേധാവി ബില്‍ ഗേഡ് വ്യക്തമാക്കി.

റോഡുകള്‍ തകര്‍ന്നതിനാല്‍ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരിലേക്ക് പോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കുന്നില്ല. ദുരന്ത മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പ്രവിശ്യാ ഭരണകൂടം അടിയന്തരമായി ഹെലികോപ്റ്ററുകള്‍ അയക്കണമെന്ന് പ്രാദേശിക അധികൃതര്‍ ആവശ്യപ്പെട്ടു. നിലവില്‍ ഫയര്‍ഫോഴ്‌സ് സംഘം സോഡിയാക് ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

പ്രളയത്തെത്തുടര്‍ന്ന് മേഖലയിലെ ഗ്യാസ് പൈപ്പ്ലൈന്‍ തകര്‍ന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മിനിറ്റോനാസിലെ ഒരു ജനവാസ മേഖലയില്‍ നിന്ന് ഇതേത്തുടര്‍ന്ന് ആളുകളെ ഭാഗികമായി ഒഴിപ്പിച്ചു. കൂടാതെ പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടു.

വൈദ്യുതി നിലച്ചതോടെ ജലവിതരണ പമ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും കുടിവെള്ള പൈപ്പുകളിലെ മര്‍ദ്ദം കുറയുകയും ചെയ്തു. ഇത് മലിനജലം കലരാന്‍ കാരണമായേക്കാമെന്നതിനാല്‍ പ്രദേശത്ത് വെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക എന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്വാന്‍ വാലിയില്‍ മാത്രം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 72 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. തോടുകളും നദികളും കരകവിഞ്ഞൊഴുകിയതോടെ പടിഞ്ഞാറന്‍ മാനിറ്റോബയിലെ പ്രവിശ്യാ ഹൈവേകള്‍ ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളെല്ലാം അടച്ചുപൂട്ടി. വെള്ളം ഇറങ്ങുന്നത് വരെ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.