തെക്കൻ ഫിലിപ്പീൻസിലെ ബാസിലാൻ പ്രവിശ്യയ്ക്ക് സമീപം 350-ലധികം യാത്രക്കാരുമായി പോയ ഫെറി മുങ്ങി 15 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. എം/വി തൃഷ കെർസ്റ്റിൻ 3 (M/V Trisha Kerstin 3) എന്ന ഫെറിയാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ 316 പേരെ രക്ഷപ്പെടുത്തിയതായി ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. കാണാതായ 28 പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

അപകടം നടന്നത് അർദ്ധരാത്രിക്ക് ശേഷം

സാംബോംഗ സിറ്റിയിൽ (Zamboanga City) നിന്ന് സുലു പ്രവിശ്യയിലെ ജോലോ (Jolo) ദ്വീപിലേക്ക് പോവുകയായിരുന്നു ഫെറി. പുലർച്ചെ 1:50-ഓടെയാണ് കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചത്. ബാസിലാൻ പ്രവിശ്യയിലെ ബാലുക്ക്-ബാലുക്ക് ദ്വീപിന് ഏകദേശം അഞ്ച് കിലോമീറ്റർ കിഴക്കായി ഫെറി മുങ്ങുകയായിരുന്നു. കപ്പലിൽ 332 യാത്രക്കാരും 27 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കാലാവസ്ഥ അനുകൂലമായിരുന്നിട്ടും പെട്ടെന്നുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.