അമേരിക്കയിൽ ‘ബസിലിക്ക’ എന്ന പദവി ലഭിച്ച ആദ്യ ദൈവാലയമായ മിനിയാപോളിസിലെ സെന്റ് മേരി ബസിലിക്ക അതിന്റെ നൂറാം വാർഷികം ആചരിച്ചു. 1926 ൽ പയസ് പതിനൊന്നാമൻ മാർപാപ്പ നൽകിയ ഈ അപൂർവ ബഹുമതിയുടെ ശതാബ്ദിയാഘോഷങ്ങൾ ഫെബ്രുവരി ഒന്നിനു നടന്ന വിശുദ്ധ കുർബാനയോടെയാണ് ആഘോഷിച്ചത്.
സെന്റ് പോൾ–മിനിയാപോളിസ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് ബെർണാഡ് എ ഹെബ്ദ അധ്യക്ഷത വഹിച്ച കുർബാനയിൽ 1,300 ലധികം വിശ്വാസികൾ പങ്കെടുത്തു. ദൈവാലയത്തിന്റെ ശിലാസൗന്ദര്യത്തേക്കാൾ ഏറെ, അതിന്റെ ‘ജീവനുള്ള ശിലകളായ’ വിശ്വാസസമൂഹത്തിന്റെ വിശ്വാസവും സേവനവുമാണ് ബസിലിക്കയുടെ യഥാർഥ മഹത്വമെന്ന് ആർച്ച്ബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു. “എത്ര മനോഹരമായ ദൈവാലയമായാലും എത്ര ബഹുമതികൾ ലഭിച്ചാലും ദരിദ്രരെയും പിന്നാക്കക്കാരെയും സ്വാഗതം ചെയ്യുന്നതിൽ നാം ഒരിക്കലും പിന്നോട്ടുപോകരുത്” – അദ്ദേഹം പറഞ്ഞു.
ഘോഷയാത്രയിൽ ബസിലിക്കയുടെ പ്രത്യേക അടയാളങ്ങളായ ചുവപ്പും മഞ്ഞയും നിറമുള്ള ഒംബ്രെല്ലിനോയും (ചെറിയ കുട) വെള്ളിമണിയും ഉൾപ്പെടുന്ന പ്രദക്ഷിണം ഉണ്ടായിരുന്നു. ഒരു മാർപാപ്പയുടെ സന്ദർശനവേളയിലാണ് ഇവിടെ മണി മുഴങ്ങുന്നതും കുട പൂർണ്ണമായി തുറക്കുന്നതുമാണ് പാരമ്പര്യം. എന്നാൽ, ഇതുവരെയും ഒരു മാർപാപ്പയും സെന്റ് മേരി ബസിലിക്ക സന്ദർശിച്ചിട്ടില്ല.
1868 ൽ ഒരു മരം കൊണ്ടു നിർമ്മിച്ച് ആരംഭിച്ച സെന്റ് മേരി ഇടവക, 1915 ഓഗസ്റ്റ് 15 ന് (പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോഹണ തിരുനാൾ ദിനത്തിൽ) ഔദ്യോഗികമായി സമർപ്പിക്കപ്പെട്ടു. ഫ്രഞ്ച് ശിൽപിയായ എമാനുവൽ മാസ്കറേ രൂപകൽപന ചെയ്ത ബ്യൂ-ആർട്സ് ശൈലിയിലുള്ള ഈ ദൈവാലയം പിന്നീട് അമേരിക്കൻ കത്തോലിക്ക സഭയുടെ ചരിത്രത്തിലെ അടയാളമായി മാറി. 1921 ൽ പാസ്റ്ററായി എത്തിയ മോൺസിനിയർ ജെയിംസ് റിയർഡൻ, ആർച്ച്ബിഷപ്പ് ഓസ്റ്റിൻ ഡൗളിങ്ങിന്റെ പിന്തുണ, ഈ ദൈവാലയത്തിന് ബസിലിക്ക പദവി നേടിക്കൊടുത്തതിൽ നിർണ്ണായക പങ്ക് വഹിച്ചു.



