ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ വയോധികയും മകനും വെന്തുമരിച്ചു. ഫ്ലാറ്റിന്റെ നാലാം നിലയിൽ തമസിച്ചിരുന്ന പ്രഭ പൂജാര (92), മകൻ നരേന്ദ്ര പൂജാര (61) എന്നിവരാണ് മരിച്ചത്.
വൻ തീപിടുത്തത്തിൽ ഇരുവർക്കും പൊള്ളലേൽക്കുകയും ഇതേ തുടർന്ന് ശ്വാസം തടസം അനുഭവപ്പെടുകയും ചെയ്തതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി അബോധാവസ്ഥയിലായ അമ്മയെയും മകനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫ്ലാറ്റിന്റെ അടുക്കളയിലും ഹാളിലുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
സംഭവം നടക്കുമ്പോൾ പ്രഭയും നരേന്ദ്രയും വീട്ടിൽ തനിച്ചായിരുന്നു. നരേന്ദ്രയുടെ ഭാര്യ ശിൽപ പൂജാര മറ്റ് ബന്ധുക്കളോടൊപ്പം പുറത്തായിരുന്നു. തുടർന്ന് അയൽവാസികളാണ് ശിൽപയെ വിവരമറിയിച്ചത്.
വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ താക്കോൽ ഉപയോഗിച്ച് തുറക്കാൻ കഴിയാതെ വന്നതോടെ വാതിൽ തകർത്താണ് അകത്ത് കയറിയത്. തീപിടിത്തമുണ്ടായപ്പോൾ എസിയോ ലൈറ്റുകളോ പ്രവർത്തിച്ചിരുന്നില്ലെന്ന് ശിൽപ പോലീസിനോട് പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കുകയായിരുന്നു നരേന്ദ്രയും കുടുംബവും. അപകട മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.



