തൃശൂർ: എഫ്സിആർഎ ഭേദഗതിയെക്കുറിച്ചുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും സത്വര നടപടികൾ സ്വീകരിക്കണമെന്ന് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
നിലവിലുള്ള വിദേശ സംഭാവന നിയന്ത്രണ നിയമം തന്നെ വളരെ ശക്തമായതിനാൽ പുതിയ ബിൽ കൊണ്ടുവരാനുള്ള നീക്കം സംശയാസ്പദമാണെന്നും ബിഷപ്സ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നിയമം നിലവിൽ വന്നാൽ ക്രൈസ്തവസമൂഹത്തെ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സന്നദ്ധസംഘടനകളെയും ബാധിക്കും.
ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി മാത്രമേ കേന്ദ്രസർക്കാരിന്റെ ഈ നിയമഭേദഗതിയെ കാണാനാകൂ. ഇതിനെതിരേ ശക്തമായ ചെറുത്തുനില്പ് സംഘടിപ്പിക്കാൻ സഭാസമൂഹം നിർബന്ധിതരാകുമെന്നു മാർ താഴത്ത് ഓർമിപ്പിച്ചു.



