കൊച്ചി: എഫ്സിആർഎ ഭേദഗതി നിയമം കൊണ്ടുവരുന്നത് ചില മതവിഭാഗങ്ങളെ ലക്ഷ്യമിട്ടാണെന്ന് മുതിർന്ന സിപിഎം നേതാവ് വൃന്ദ കാരാട്ട്.
മതവിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും ഏറ്റെടുക്കാനും നിയമത്തിലൂടെ സാധിക്കും. എന്തുകൊണ്ടാണ് ഇതേക്കുറിച്ച് തൃശൂരിലെത്തിയപ്പോൾ മോദി സംസാരിക്കാതിരുന്നതെന്നും എറണാകുളം പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡേഴ്സ് പരിപാടിയിൽ വൃന്ദ ചോദിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കുമെതിരേയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ജാതിവ്യവസ്ഥ തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ എന്തിനു നിഷേധിക്കുന്നുവെന്നതിന് പ്രധാനമന്ത്രി മോദി മറുപടി പറയണം. ഭരണഘടനയെ തകർക്കാനാണ് മോദിയുടെ ശ്രമം.
ഗ്രാമീണ ജനതയ്ക്ക് ജീവശ്വാസമായിരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും വൃന്ദ കാരാട്ട് ആരോപിച്ചു.
അദാനിയും അംബാനിയും അമേരിക്കയും അടങ്ങുന്നതാണ് മോദിയുടെ എ ടീം. മോദിയുടെ വാ പൂട്ടി താക്കോൽ ട്രംപിനു കൊടുത്തപോലെയായെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
പല വിഷയങ്ങളിലും ബിജെപിയും കോൺഗ്രസും ചക്കിക്കൊത്ത ചങ്കരനെപ്പോലെയാണ്. ഡീൽ എന്നു പേരിട്ട നുണനിർമാണ യന്ത്രവുമായാണു ബിജെപിയും കോൺഗ്രസ് നേതാക്കളും സഞ്ചരിക്കുന്നതെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.



