പൂന: മഹാരാഷ്ട്രയിലെ പൂനയിൽ മാർക്ക്ഷീറ്റ് തിരുത്തിയതിന് പിതാവ് മകളെ കഴുത്തറുത്ത് കൊന്നു. തെളിവ് നശിപ്പിക്കാനായി വീടിന് തീയിടുകയും ചെയ്തു. കൂലിപ്പണിക്കാരനായ ശാന്താറാം ചവാൻ (33) ആണ് മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകളെ കൊലപ്പെടുത്തിയത്.
ശാന്താറാമിന്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകനും മകളും തമ്മിൽ പരീക്ഷയിൽ ലഭിച്ച മാർക്കിനെ ചൊല്ലി തർക്കമുണ്ടായി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സഹോദരൻ രണ്ടാം റാങ്ക് നേടിയ, അനുജത്തിയെ കളിയാക്കിയതാണ് തർക്കത്തിന് കാരണം. ഇതേ തുടർന്ന് പെൺകുട്ടി മാർക്ക്ഷീറ്റിൽ തന്റെ റാങ്ക് രണ്ടിൽനിന്ന് ഒന്നാക്കിയും സഹോദരന്റെ മാർക്ക്ഷീറ്റിൽ റാങ്ക് ഒന്നിൽനിന്ന് രണ്ടാക്കിയും തിരുത്തി. മാർക്ക്ഷീറ്റ് തിരുത്തിയ വിവരം അറിഞ്ഞ് കോപാകുലനായ ശാന്താറാം, യന്ത്രവാൾ ഉപയോഗിച്ച് മകളുടെ കഴുത്തറക്കുകയായിരുന്നു. തുടർന്ന് മൃതദേഹം സാരിയിൽ പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച ശേഷം, വീടിന് തീയിട്ടു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മകളെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാനാണ് പ്രതി ശ്രമിച്ചതെന്ന് കണ്ടെത്തി. വീട്ടിൽനിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള പെൺകുട്ടിയുടെ പാതി ശരീരം പോലീസ് കണ്ടെടുത്തു. മൃതദേഹം പെൺകുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധനക്കായി അയച്ചു. സംഭവത്തിൽ പിതാവ് ശാന്താറാമിനെയും ഇയാൾക്ക് സഹായം നൽകിയ ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു.



