പറ്റ്ന: വാഹനാപകടത്തിൽ പരിക്കേറ്റ് എത്തിയ ആളെ ആശുപത്രി അധികൃത പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപേയെന്ന് ആരോപണം. ബിഹാറിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് നാടകീയ സംഭവങ്ങൾ. ബൈക്കപകടത്തിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേർ സംഭവസ്ഥത്തുവെച്ചും ഒരാൾ ആശുപത്രിയിലും വെച്ച് മരിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇവരിൽ ഒരാൾക്ക് ജീവനുണ്ടായിരുന്നെന്നാണ് അധികൃതർ പറയുന്നത്.
ബിഹാറിലെ പർണിയയിലാണ് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ പോലീസാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. മരണം സ്ഥിരീകരിച്ച ശേഷം ആശുപത്രി അധികൃതർ പോസ്റ്റ് മോർട്ടത്തിന് അയച്ച യുവാക്കളിലൊരാൾക്ക് ജീവനുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പോസ്റ്റ് മോർട്ടം മുറിയിൽ എത്തിച്ച യുവാവിന് ജീവനുണ്ടായിരുന്നെന്ന് ബന്ധു അവകാശപ്പെട്ടതോടെ സംഭവം വലിയ ചർച്ചയായിട്ടുണ്ട്. മൊഹമ്മദ് നജീം എന്ന യുവാവിനെ മരിക്കുന്നതിന് മുൻപ് പോസ്റ്റ് മോർട്ടത്തിന് അയച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കൾ രംഗത്തെത്തിയതോടെ യുവാവിന്റെ ശരീരം ബന്ധുക്കൾ അത്യാഹിത വിഭാഗത്തിലേക്ക് തിരിച്ചെത്തിച്ചു. യുവാവിന് അടിയന്തര ചികിത്സ നൽകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും, ഇവിടെ നിന്ന് പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഡോക്ടമാർ വീണ്ടും മരണം സ്ഥിരീകരിച്ചെങ്കിലും കുടുംബാംഗങ്ങൾ ആശുപത്രി ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും, സംഘഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. ഡോക്ടറെ വീട്ടുകാർ തടഞ്ഞുവെക്കുകയും ചെയ്തു. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
യുവാവിൻ്റെ ബന്ധുക്കളുടെ ആരോപണം പാടേ നിഷേധിച്ച ആശുപത്രി അധികൃർ ഇസിജി അടക്കമുള്ളവ വിലയിരുത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം ബന്ധുക്കൾ അംഗീകരിക്കുന്നില്ല. കൃത്യ സമയത്ത് ചികിത്സ നൽകാത്തതും ആശുപത്രി ജീവനക്കാരുടെ അനാസ്ഥയുമാണ് മരണകാരണണെന്നാണ് ഇവർ പറയുന്നത്.
എന്നാൽ മരിച്ചയാളുടെ ശരീരത്തിൽ നിന്ന് രക്തം വരുന്നതു കണ്ടപ്പോൾ ബന്ധുക്കൾക്ക് ജീവൻ ഉണ്ടെന്ന് സംശയം തോന്നിയതാണെന്നും. ഇത് തെറ്റിദ്ധാരണക്ക് കാരണമായെന്നും അധികൃതർ പറയുന്നു. “മരണശേഷം ഉണ്ടാകുന്ന രക്തസ്രാവം ജീവന്റെ ലക്ഷണമായി തെറ്റിദ്ധരിച്ച് ബന്ധുക്കൾ ഞങ്ങളുടെ ടീമിനെ ചോദ്യം ചെയ്തു,” എന്ന് മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥരെത്തി. നീണ്ട ചർച്ചകൾക്കും വിശദീകരണങ്ങൾക്കും ശേഷം ആൾക്കൂട്ടം പിരിഞ്ഞുപോയി. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് കാര്യങ്ങൾ ചെയ്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



