സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 5000 ല്‍ അധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പെട്ടെന്ന് ആക്ടീവായിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഈ അക്കൗണ്ടുകളെല്ലാം പ്രത്യേക സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതില്‍ പലതും വിദേശത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ അക്കൗണ്ടുകളിലൂടെ വരുന്ന പോസ്റ്റുകളെല്ലാം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. കടുത്ത ഇസ്ലാമിക ഉള്ളടക്കമുള്ള പോസ്റ്റുകളും പങ്കുവക്കുന്നുണ്ട്. ഇറാന്‍, ഇറാഖ്, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളെ അനുകൂലിച്ചുള്ള പോസ്റ്റുകളും ഫെയ്‌സ്ബുക്ക് പേജുകളില്‍ നിന്നും വരുന്നു.

പുറത്തുവന്ന രണ്ട് അക്കൗണ്ടുകള്‍ ബംഗ്ലാദേശിലും പാകിസ്ഥാനിലും ഉള്ളതാണെന്ന് കണ്ടെത്തി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. ഈ അക്കൗണ്ടുകളെല്ലാം നിരീക്ഷിച്ച് വരികയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഉടന്‍ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.