മരട്: അവധിക്കാലത്തെ ടൂറിസ്റ്റുകളുടെ തിരക്ക് കണക്കിലെടുത്ത് മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലെ ടൂറിസം ബോട്ടുകളിൽ തുറമുഖ വകുപ്പ് വ്യാപക പരിശോധന നടത്തി.
പരിശോധനയിൽ കായലിൽ സഞ്ചാരികളുമായി യാത്ര നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നിരവധി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. 14 ബോട്ടുകൾക്കെതിരെ നടപടിയെടുത്തു. ലൈസൻസ്, ഇൻഷ്വറൻസ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാതെസർവീസ് നടത്തിയ ബോട്ടുകൾക്കെതിരെയാണ് പിഴ ചുമത്തിയത്. ബോട്ടുടമകൾക്ക് നോട്ടീസ് നൽകുകയും 1,90,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
മരട് നഗരസഭ കരാറുകാരെ നിയോഗിച്ച് നേരിട്ട് നടത്തി വരുന്ന നെട്ടൂർ -തേവര ഫെറി സർവീസ് പരിശോധനയിലും സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥികളുൾപ്പെടെ സഞ്ചരിക്കുന്ന ബോട്ടിൽ ആകെയുണ്ടായിരുന്നത് അഞ്ച് ലൈഫ് ജാക്കറ്റുകളാണ്.
കൂടാതെ ബോട്ടിന് മുകളിൽ ഉണ്ടായിരുന്ന ബോയകൾ ദ്രവിച്ച് ഉപയോഗ ശൂന്യമായതാണെന്നും കണ്ടെത്തി. ഫസ്റ്റ് എയ്ഡ് ബോക്സിനകത്ത് ഉണ്ടായിരുന്ന മരുന്നുകൾ മൂന്ന് വർഷം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നു. ഇതുമായി ബന്ധപ്പെട്ടവർക്കും നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.
നെട്ടൂർ കേന്ദ്രീകരിച്ച് ടൂറിസവുമായി ബന്ധപ്പെട്ട ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ ബ്ലൂമറൈൻ എന്ന ബോട്ടിനെതിരെ തുടർച്ചയായ നിയമലംഘനങ്ങൾ കണ്ടെത്തിയതായി തുറമുഖ വകുപ്പ് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി നവംബർ 26ന് പനങ്ങാട് ഇൻസ്പെക്ടർ ബിബിൻ ദാസ് കേസെടുത്തിരുന്നതാണ്.കൊടുങ്ങല്ലൂർ മാരി ടൈം പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും ബോട്ടുകളും ഫെറി സർവീസുകളും കേന്ദ്രീകരിച്ച് സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർ എസ്. കിരൺ, നേവൽ ആർക്കിടെക്റ്റ് ആൻഡ് സർവേയർ ജോഫിൻ ലൂക്കോസ്, സീനിയർ ക്ലർക്ക് കെ.ജി.ജിജോ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.



