ചലച്ചിത്ര താരം ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ രംഗത്ത്. തനിക്കും കുടുംബത്തിനുമെതിരെ ബാല അപകീർത്തികരമായ പ്രചാരണങ്ങൾ തുടരുകയാണെന്ന് എലിസബത്ത് വെളിപ്പെടുത്തി.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് എലിസബത്ത് ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. താൻ മരിച്ചാൽ അതിന് ഉത്തരവാദി ബാലയും അദ്ദേഹത്തിന്റെ കുടുംബവുമായിരിക്കുമെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്.
‘ഈ അവസ്ഥയിൽ ഒരു വീഡിയോ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, എനിക്ക് പല കാര്യങ്ങളും സഹിക്കാൻ കഴിഞ്ഞിട്ടില്ല. ‘നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം മോഹിക്കുന്ന അട്ടയാണ്’ എന്നൊക്കെ പറഞ്ഞ് നിരവധി ഭീഷണി വീഡിയോകളും കൗണ്ടർ കേസുകളും നൽകി അവർ എന്നെ തളർത്തി,’ എലിസബത്ത് പറയുന്നു.
‘എന്നെ വിവാഹം കഴിച്ചിട്ടില്ല എന്നാണ് അവർ ഇപ്പോൾ പറയുന്നത്. എന്നാൽ, ആളുകളുടെ മുന്നിൽവെച്ച് ഭാര്യയാണെന്ന് പറഞ്ഞതും സ്റ്റേജ് പരിപാടികളിലും അഭിമുഖങ്ങളിലും ഒപ്പം പങ്കെടുത്തതും എന്തിനാണെന്ന് എനിക്കറിയില്ല. ഇനി എന്ത് സംഭവിച്ചാലും, ഞാൻ മരിക്കുകയാണെങ്കിൽ അതിന് പൂർണ്ണ ഉത്തരവാദി ബാലയാണ്,’ അവർ കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും ഡോ. എലിസബത്ത് അറിയിച്ചു. നിലവിൽ കോടതിയിൽ കേസ് നടക്കുകയാണ്. പല തവണയും ബാലയും അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയിൽ ഹാജരായിട്ടില്ലെന്ന് എലിസബത്ത് പറയുന്നു.
‘250 കോടി രൂപയുണ്ടെന്ന് പറയുന്ന ആളാണ് അദ്ദേഹം. എന്നാൽ, ഒടുവിൽ അഭിഭാഷകൻ കോടതിയിൽ വന്നപ്പോൾ ബാലയ്ക്ക് പണമില്ലാത്ത ആളാണെന്നാണ് കൗണ്ടർ പെറ്റീഷൻ നൽകിയത്,’ എലിസബത്ത് വെളിപ്പെടുത്തി. ‘ഞാനിപ്പോൾ ആശുപത്രിയിലാണ്. സംശയമുണ്ടെങ്കിൽ എന്റെ ടെസ്റ്റുകളും സ്റ്റേറ്റ്‌മെന്റുകളും എല്ലാം പരിശോധിക്കാം. ഞാൻ മരിക്കുകയാണെങ്കിൽ ഈ ഒരാൾ എന്നെ ചതിച്ചതുകൊണ്ടാണ്. അയാൾ എന്നെ ശാരീരികമായി ഉപദ്രവിച്ചു, മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി.
അയാൾ മാത്രമല്ല, അയാളുടെ കുടുംബം മുഴുവനും ഇതിൽ പങ്കാളികളാണ്. ഈ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല, ഞാൻ ജീവിച്ചിരിക്കുമോ എന്നുപോലും അറിയില്ല,’ ഡോ. എലിസബത്ത് ആശങ്കയോടെ പറഞ്ഞുനിർത്തി.



