കാസർഗോഡ്: കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിക്കെതിരെ ഒളിയമ്പുമായി കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നായിരുന്നു ഉണ്ണിത്താന്റെ ‘ഒളിയമ്പ്’.
സിറ്റിംഗ് എംപിമാർ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഉണ്ണിത്താൻ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വമാണ് എംപിമാർക്കുള്ളത്.
സൗന്ദര്യമോ പാരമ്പര്യമോ നോക്കിയല്ല സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. സീറ്റ് ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും പാർട്ടി തീരുമാനമാണ് അന്തിമമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കെ. സുധാകരന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കെയാണ് ഉണ്ണിത്താന്റെ പ്രതികരണം.



