എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊച്ചി സ്വദേശിയായ ഷൈമോളിനെ എസ്എച്ച്ഒ പ്രതാപചന്ദ്രൻ സ്റ്റേഷനുള്ളിൽ വെച്ച് തല്ലുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഒന്നര വർഷം മുൻപ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിട്ടുകിട്ടാൻ യുവതി നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
സംഭവത്തെ തുടർന്ന് ഇൻസ്പെക്ടർ പ്രതാപചന്ദ്രനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ തന്റെ പക്കലുള്ള ഏക തെളിവ് ഈ ദൃശ്യങ്ങളാണെന്ന് ആക്രമണത്തിനിരയായ ഷൈമോൾ പറഞ്ഞു.



