ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ഇന്ന് ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് മല്‍സരത്തിന് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് സവിശേഷ പ്രാധാന്യമുണ്ട്. പതിറ്റാണ്ടിലധികം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മൂന്ന് നെടുന്തൂണുകളായിരുന്ന വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ അടുത്തടുത്തായി വിരമിച്ചതിന്റെ ആഘാതം ഒരു വശത്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ചരിത്രപരമായ തോല്‍വികള്‍ക്ക് ശേഷമുള്ള മല്‍സരം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ ആദ്യ മല്‍സരം, പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ മല്‍സരം, തുടര്‍തോല്‍വികളുടെയും സീനിയര്‍ താരങ്ങളുടെ അപ്രതീക്ഷിത വിരമിക്കലിന്റെയും പേരില്‍ പഴികേട്ട നവാഗത കോച്ച് ഗൗതം ഗംഭീറിന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള അവസരം തുടങ്ങി നിരവധി പ്രത്യേകതകള്‍.

ഇംഗ്ലണ്ടില്‍ എന്നും തിളങ്ങിയിട്ടുള്ള ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ( Sachin Tendulkar) സവിശേഷമായ ഈ ദശാസന്ധിയില്‍ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയെക്കുറിച്ച് സംസാരിച്ചു. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ആതിഥേയരെ കീഴടക്കാന്‍ ഗില്ലും അദ്ദേഹത്തിന്റെ യുവസംഘത്തിനും കഴിയുമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. അഞ്ച് മാച്ചുകളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് ജയിക്കുമെന്ന ധീരമായ പ്രവചനവും ‘ക്രിക്കറ്റ് ദൈവ’ത്തില്‍ നിന്ന് ഉണ്ടായി.

മല്‍സരങ്ങളിലെ ജയപരാജയങ്ങളെ കുറിച്ച് അധികം പ്രവചനങ്ങള്‍ക്ക് മുതിരാത്ത സച്ചിന്റെ ബാറ്റിങ് ഇതിഹാസത്തിന്റെ ഈ വാക്കുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവേശം പകരുമെന്നുറപ്പാണ്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ വിക്കറ്റ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ വിജയിക്കാനാവശ്യമായ ചില സൂത്രവാക്യങ്ങളും അദ്ദേഹം പങ്കുവച്ചു.

സച്ചിന്റെ പ്രവചനം പുലര്‍ന്നാല്‍ 18 വര്‍ഷത്തിനിടെ ഇന്ത്യ ആദ്യമായി പരമ്പര നേടും. ഇന്ത്യ 3-1ന് പരമ്പര നേടിയാല്‍ താന്‍ തൃപ്തനാണെന്ന് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോട് സംസാരിക്കവെ സച്ചിന്‍ പറഞ്ഞു. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയ 2007 ലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സച്ചിന്‍. ഇംഗ്ലണ്ടില്‍ ഇന്ത്യ അവസാനമായി ഒരു പരമ്പര നേടിയതും അതായിരുന്നു.

പുറത്ത് നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് ആലോചിച്ച് വിഷമിക്കാതെ ടീം നിശ്ചയിക്കുന്ന തന്ത്രങ്ങളുമായി മുന്നോട്ടുപോവുക എന്നാണ് ഗില്ലിന് സച്ചിന്‍ നല്‍കുന്ന ഉപദേശം. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ആക്രമണാത്മകമോ പ്രതിരോധാത്മകമോ ആകട്ടെ, ആക്ടീവ് ക്യാപ്റ്റനോ പ്രോ ആക്ടീവ് ക്യാപ്റ്റനോ ആവട്ടെ. അത് ഒരു അഭിപ്രായം മാത്രമാണ്, അത് പുറത്തുനിന്നുള്ളതാണ്. അദ്ദേഹം ചിന്തിക്കേണ്ടത് ഡ്രസ്സിങ് റൂമില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളെക്കുറിച്ചാണ്- സച്ചിന്‍ പറഞ്ഞു.

ടീം ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കാനാവുന്നുണ്ടോ, ടീമിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി തീരുമാനമെടുക്കുന്നുണ്ടോ എന്നിവയാണ് അദ്ദേഹം ചിന്തിക്കേണ്ടത്, പുറം ലോകത്തെക്കുറിച്ചല്ല- സച്ചിന്‍ ഓര്‍മിപ്പിച്ചു.

സച്ചിനും പിന്നീട് കോഹ്‌ലിയും ചേര്‍ന്ന് 33 വര്‍ഷം കൈവശം വച്ച ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനം ആദ്യമായി ഇന്ന് ശുഭ്മാന്‍ ഗില്‍ ഏറ്റെടുക്കുകയാണ്. ഇതുവരെ 32 ടെസ്റ്റുകള്‍ കളിച്ച 25കാരന്‍ ആദ്യമായി ക്യാപ്റ്റനാവുകയും ചെയ്യുന്നു. ഗില്ലിനും സച്ചിന്‍ ഉപദേശം നല്‍കി. പരമ്പരയില്‍ ഗില്‍ ‘എന്തെങ്കിലും പ്രത്യേക നേട്ടം’ കൈവരിക്കുമെന്ന് സച്ചിന്‍ ഉറച്ചു വിശ്വസിക്കുന്നു.