ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തരമായി ലാൻഡിംഗ് നടത്തി. 161 യാത്രക്കാരുമായി പോയ വിമാനം ഡൽഹി വിമാനത്താവളത്തിലാണ് ലാൻഡിംഗ് നടത്തിയത്. ഇതേത്തുടർന്ന് അധികൃതർ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോയിംഗ് 737 വിഭാഗത്തിൽപ്പെട്ട 6ഇ 579 എന്ന വിമാനമായിരുന്നു.
അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം രാവിലെ 10:54 ന് അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ റൺവേയിൽ സജ്ജരായെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ വൻ ദുരന്തം ഒഴിവായി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തെത്തിച്ചതായും ആർക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു.



