പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഗുരുതരമായ വീഴ്ചയും ക്രമക്കേടും കാണിച്ച ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ചുമതലകളിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ ഉടനടി പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്യാൻ കമ്മീഷൻ ഉത്തരവിട്ടു. ഇവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.

ഗുരുതരമായ അച്ചടക്കലംഘനം, ജോലിയിലെ അനാസ്ഥ, എസ്ഐആർ (SIR) അധികാരങ്ങളുടെ ദുരുപയോഗം എന്നിവ ഈ ഉദ്യോഗസ്ഥർക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 13 സിസി പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവരെ സസ്പെൻഡ് ചെയ്തത്. ബന്ധപ്പെട്ട വകുപ്പുകൾ വഴി ഇവർക്കെതിരെ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.