ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും അപൂർവയിനം എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിൽ എബോള ബാധിച്ച് ഇതുവരെ 87 പേർ മരണപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര നടപടി. എന്നാൽ, നിലവിലെ സാഹചര്യം ഒരു ‘ആഗോള മഹാമാരി’ ആയി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങളിൽ എത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോംഗോയിലെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ രോഗബാധിതരുടെയും മരണങ്ങളുടെയും എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യപ്രവർത്തകർ വ്യാപകമായ പരിശോധനകളും സമ്പർക്കപ്പട്ടിക തയ്യാറാക്കലും നടത്തിവരികയാണ്.

ആഫ്രിക്കൻ യൂണിയന്‍റെ ആരോഗ്യ ഏജൻസിയായ ആഫ്രിക്ക സിഡിസി ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 87 പേരാണ് ഇതിനകം മരണപ്പെട്ടത്. സമൂഹത്തിൽ വൈറസ് അതിവേഗം പടരുകയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 336 സംശയാസ്പദമായ കേസുകളും 13 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ചവരിൽ നാല് പേർ മരണപ്പെട്ടു.

കോംഗോയിലെ മുൻകാല എബോള വ്യാപനങ്ങളിൽ കണ്ടിട്ടുള്ളതിനേക്കാൾ തീവ്രത കുറഞ്ഞ, എന്നാൽ അപൂർവമായ ‘ബുന്ദിബുഗ്യോ’ എന്ന എബോള വൈറസ് വകഭേദമാണ് ഇപ്പോൾ പടരുന്നതെന്ന് കോംഗോ ആരോഗ്യ മന്ത്രി സാമുവൽ റോജർ കംബ സ്ഥിരീകരിച്ചു. 1976-ൽ എബോള വൈറസ് ആദ്യമായി കണ്ടെത്തിയതിന് ശേഷം കോംഗോയിലുണ്ടാകുന്ന 17-ാമത്തെ എബോള വ്യാപനമാണിത്.