ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള വൈറസ് വ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ലോകാരോഗ്യ സംഘടന. നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അന്താരാഷ്ട്രതലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗബാധിതരാകുന്നവരില്‍ മരണ നിരക്ക് 30% മുതല്‍ 50% വരെ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നിലവില്‍ 906 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. ഇതില്‍ 125 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 223 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എബോളയുടെ അത്യപൂര്‍വ വകഭേദമായ ‘ബൂന്‍ഡിബുഗ്യോ’ ആണ് ഇപ്പോള്‍ പടരുന്നത്. ഇതിന് പ്രത്യേക വാക്‌സിനോ ചികിത്സയോ നിലവിലില്ല. കോംഗോയിലെ ഇട്ടൂരി, നോര്‍ത്ത് കിവു, സൗത്ത് കിവു പ്രവിശ്യകള്‍ക്ക് പുറമെ അയല്‍രാജ്യമായ ഉഗാണ്ടയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം നേരത്തെ തിരിച്ചറിഞ്ഞ് പരിചരണം നല്‍കിയാല്‍ മരണ നിരക്ക് കുറയ്ക്കാനാകുമെന്ന് ഡബ്യുഎച്ച്ഒ വ്യക്തമാക്കുന്നു.