2019-ൽ ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ ദിന സ്ഫോടന പരമ്പരക്കേസിൽ സുപ്രധാന വഴിത്തിരിവ്. സ്ഫോടനം ആസൂത്രണം ചെയ്യുകയും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ചെയ്തു എന്നാരോപിച്ച് മുൻ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് (SIS) മേധാവിയും വിരമിച്ച മേജർ ജനറലുമായ സുരേഷ് സാലെയെ ശ്രീലങ്കൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച, 2026 ഫെബ്രുവരി 25-നാണ് കൊളംബോയുടെ പ്രാന്തപ്രദേശത്ത് വെച്ച് ഇദ്ദേഹത്തെ സിഐഡി കസ്റ്റഡിയിലെടുത്തത്.

തീവ്രവാദ നിരോധന നിയമപ്രകാരമാണ് (PTA) സുരേഷ് സാലെയെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും 72 മണിക്കൂർ നേരത്തേക്ക് ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും ശ്രീലങ്കൻ പോലീസ് അറിയിച്ചു. 2019 ഏപ്രിൽ 21-ന് നടന്ന ഭീകരാക്രമണത്തിൽ 45 വിദേശികളടക്കം 279 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് ചാവേറുകൾ സ്ഫോടനം നടത്തിയത്. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നാഷണൽ തൗഹീദ് ജമാഅത്ത് എന്ന സംഘടനയിലെ തീവ്രവാദികൾക്ക് സഹായം നൽകിയെന്നാണ് സുരേഷ് സാലെക്കെതിരെ അന്വേഷണ സംഘം ഉന്നയിക്കുന്ന പ്രധാന ആരോപണം.

സ്ഫോടനം നടന്ന സമയത്ത് മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ പൂർണ്ണമായും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള വാർത്തകളായിരുന്നു ശ്രീലങ്കയിലും പുറത്തും പ്രചരിച്ചിരുന്നത്. ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ മുസ്ലിം സംഘടനകളുടെ പങ്കാളിത്തം വരെ ചില മാധ്യമങ്ങൾ സംശയിച്ചിരുന്നു. ഇത് കേരളത്തിലുൾപ്പെടെ വലിയ തോതിലുള്ള ഇസ്ലാമോഫോബിയക്ക് കാരണമാകുകയും ചെയ്തു. എന്നാൽ, ഈ സ്ഫോടനം യഥാർത്ഥത്തിൽ രാജപക്സെ കുടുംബത്തിന് അധികാരത്തിലെത്താൻ വേണ്ടി ആസൂത്രണം ചെയ്ത ഒരു ‘ഇൻസൈഡർ ജോബ്’ ആയിരുന്നുവെന്ന വാദത്തിലേക്കാണ് സുരേഷ് സാലെയുടെ അറസ്റ്റ് വിരൽ ചൂണ്ടുന്നത്.

സ്ഫോടനത്തിന് തൊട്ടുപിന്നാലെ ദേശീയ സുരക്ഷ മുൻനിർത്തി രാജപക്സെ കുടുംബം ശക്തമായ പ്രചാരണം ആരംഭിക്കുകയും 2019 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഗോട്ടബയ രാജപക്സെ പ്രസിഡന്റായി വിജയിക്കുകയും ചെയ്തിരുന്നു. അധികാരത്തിലേറിയ ഉടൻ തന്നെ ഗോട്ടബയ രാജ്യത്തെ പ്രധാന ഇന്റലിജൻസ് മേധാവിയായി സുരേഷ് സാലെയെ നിയമിച്ചതും ഈ തിരക്കഥയുടെ ഭാഗമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

2023-ൽ ബ്രിട്ടീഷ് വാർത്താ ചാനലായ ‘ചാനൽ 4’ പുറത്തുവിട്ട ഒരു ഡോക്യുമെന്ററി ഈ കേസിൽ വലിയ നിർണായകമായി. സ്ഫോടനം നടത്തിയ നാഷണൽ തൗഹീദ് ജമാഅത്ത് പ്രവർത്തകരുമായി സുരേഷ് സാലെ മുൻകൂട്ടി ചർച്ചകൾ നടത്തിയിരുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഈ ആക്രമണം നടത്താൻ ഇന്റലിജൻസ് മേധാവി തന്നെ സൗകര്യം ചെയ്തുകൊടുത്തു എന്നുമുള്ള ഒരു വിസിൽബ്ലോവറുടെ വെളിപ്പെടുത്തലാണ് ചാനൽ പുറത്തുവിട്ടത്. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സുരേഷ് സാലെ അന്ന് നിഷേധിച്ചിരുന്നു.

പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായക 2024-ൽ അധികാരത്തിലെത്തിയ ശേഷം ഈസ്റ്റർ സ്ഫോടനക്കേസിൽ നടക്കുന്ന ആദ്യത്തെ സുപ്രധാന അറസ്റ്റാണിത്. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നത് അനുര കുമാര ദിസനായകയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. സുരേഷ് സാലെയുടെ അറസ്റ്റിനെ രാജ്യത്തെ കത്തോലിക്കാ സഭ സ്വാഗതം ചെയ്തു. കൃത്യമായ അന്വേഷണം നടന്നാൽ ഈ ഭീകരാക്രമണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചന ഉടൻ തന്നെ വെളിച്ചത്തുവരുമെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.