തായ്വാന്റെ വടക്കുകിഴക്കന്‍ തീരത്ത് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. യിലാന്‍ നഗരത്തില്‍ നിന്ന് ഏകദേശം 32 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. 73 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. തായ്‌വാനിലെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 11:05 നാണ് ഭൂകമ്പം ഉണ്ടായത്.

തലസ്ഥാനമായ തായ്പേയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ ഭയന്ന് പുറത്തേക്ക് ഓടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്ന് വിലയിരുത്തല്‍ നടന്നുവരികയാണെന്ന് ദേശീയ അഗ്‌നിശമന ഏജന്‍സി അറിയിച്ചു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്ന് തായ്‌പേയ് സര്‍ക്കാര്‍ അറിയിച്ചു.

ബുധനാഴ്ച തായ്‌വാനിലെ തെക്കുകിഴക്കന്‍ തീരദേശ കൗണ്ടിയായ ടൈറ്റങില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി വെറും മൂന്ന് ദിവസത്തിന് ശേഷമാണ് പുതിയ ഭൂകമ്പം ഉണ്ടായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തലസ്ഥാനമായ തായ്‌പേയില്‍ പോലും ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.