ഓപ്പറേഷൻ നുംഖോറിൽ നടൻ ദുൽഖർ സൽമാൻ സമർപ്പിച്ച രേഖകളിൽ പരിശോധന തുടരുന്നതിനിടെ താരത്തെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.
ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങളാണ് പിടിച്ചെടുത്തിരുന്നത്. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദുൽഖറിന് ആശ്വാസ വിധിയായിരുന്നു കോടതിയിൽ നിന്നുണ്ടായത്.
ദുൽഖറിന്റെ അപേക്ഷയിൽ ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ വിട്ടു നൽകണമെന്നാണ് ദുൽഖറിന്റെ ആവശ്യം. ദുൽഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണൽ കമ്മീഷണർ പരിഗണിക്കും.
കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടു നൽകാൻ കഴിയും. വാഹനം വിട്ട് നൽകുന്നില്ലെങ്കിൽ അതിന്റെ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.