താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. മന്ത്രിയെയും മന്ത്രിസഭയെയും കുറ്റപ്പെടുത്തിയില്ലെന്നും ബ്യൂറോക്രസിയുടെ വീഴ്ച്ചയുണ്ട് അത് പരിഹരിക്കപ്പെടണമെന്നും ഹാരിസ് പറഞ്ഞു. 

തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് അങ്ങനെ തന്നെ തുടരുമെന്നും എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്നും ഹാരിസ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയണം. സമിതിയെ വിശദാംശങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഞാന്‍ പ്രതികരിച്ചപ്പോള്‍ ഒരുപാട് പേര്‍ ഒപ്പം നിന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകും. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഉപകരണങ്ങള്‍ വേഗത്തിലെത്തി. എങ്ങനെയാണ് ഇതൊക്കെ ഇപ്പോള്‍ എത്തിയത്? പ്രശ്‌നം ഉണ്ടായാലേ പരിഹാരം കാണൂ എന്നാണോ? മുഖ്യമന്ത്രിയോട് ബഹുമാനം മാത്രം’- ഡോ. ഹാരിസ് പറഞ്ഞു. താന്‍ സൂചിപ്പിച്ച പ്രശ്‌നത്തിന് മാത്രമാണ് പരിഹാരമായതെന്നും പ്രതിസന്ധി പൂര്‍ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.