125 വർഷമായി മാറാവ്യാധി ബാധിച്ച പാവപ്പെട്ട രോഗികളെ സൗജന്യമായി ശുശ്രൂഷിച്ചു വരുന്ന ഹോത്തോണിലെ ഡോമിനിക്കൻ സിസ്റ്റേഴ്സ് ഇപ്പോൾ നിയമപരമായ വെല്ലുവിളികളെ നേരിടുന്നു.
കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായ സംസ്ഥാന നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സന്യാസിനിമാർ ജയിൽ ശിക്ഷയും കനത്ത പിഴയും നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ സന്യാസിനി സമൂഹം ഫെഡറൽ കോടതിയിൽ ഹർജി നൽകി.
2023 – ൽ ന്യൂയോർക്ക് സ്റ്റേറ്റ് പാസാക്കിയ ‘S1783A’ എന്ന നിയമമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ലൈംഗികാഭിമുഖ്യം, ലിംഗ സ്വത്വം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം. എന്നാൽ ഇത് നടപ്പിലാക്കുന്നത് തങ്ങളുടെ മതപരമായ വിശ്വാസങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സന്യാസിനിമാർ വാദിക്കുന്നു. പ്രശസ്ത എഴുത്തുകാരൻ നഥാനിയേൽ ഹോത്തോണിന്റെ മകൾ റോസ് ഹോത്തോൺ 1900 – ൽ സ്ഥാപിച്ചതാണ് ഈ ശുശ്രൂഷാ കേന്ദ്രം. പ്രതിഫലം വാങ്ങാതെയാണ് ഇവർ കാൻസർ രോഗികളെ പരിചരിക്കുന്നത്.
ക്രിസ്ത്യൻ സയൻസ് സഭയുടെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് ഈ നിയമത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ടെന്നും എന്നാൽ കത്തോലിക്കാ സ്ഥാപനങ്ങൾക്ക് ഇളവ് നിഷേധിക്കുന്നത് വിവേചനമാണെന്നും സിസ്റ്റേഴ്സിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. സഭയുടെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനും ദരിദ്രർക്കുള്ള തങ്ങളുടെ സേവനം തടസ്സമില്ലാതെ തുടരുന്നതിനുമായി 2026 ഏപ്രിൽ ആറിനാണ് ഇവർ കോടതിയെ സമീപിച്ചത്.



