ബംഗുളൂരു: കർണാടകയിലെ ബാഗൽകോട്ടയിൽ മൂന്ന് മക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി ഡീസൽ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
സമൃദ്ധി (അഞ്ച്), പ്രീതം (നാല്), സുക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രൂപ (27) എന്ന യുവതി ഗുരുതരാവസ്ഥയിൽ ബദൽകോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുമ്പോൾ രൂപയും കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ രാവിലെ രൂപയുടെ ഭർത്താവ് ഹനുമന്ത്, മാതാവിനെ ക്ഷേത്രത്തിൽ കൊണ്ടാക്കിയിട്ട് ജോലിക്ക് പോയിരുന്നു. ഹനുമന്ത് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നുവെന്നും രൂപയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രൂപയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.
ഹനുമന്തും രൂപയും വിവാഹിതരായിട്ട് എട്ട് വർഷമായി. ഹനുമന്തും മാതാവും രൂപയെ പീഡിപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പോലീസ് പറഞ്ഞു.



