ചെന്നൈ: ഏപ്രിൽ 23-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി 164 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥിപട്ടിക ഡിഎംകെ പുറത്തുവിട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും, മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും നിലവിലുള്ള നഗരമണ്ഡലങ്ങളിൽ നിന്നുതന്നെ ജനവിധി തേടും.
കഴിഞ്ഞദിവസം ഡിഎംകെ, ഘടകകക്ഷികളുമായുള്ള സീറ്റുവിഭജനം പൂർത്തിയാക്കിയിരുന്നു. കോൺഗ്രസ് 28 സീറ്റിലും ഡിഎംഡികെ പത്തുസീറ്റിലും മത്സരിക്കും. സിപിഐയും സിപിഎമ്മും അഞ്ച് സീറ്റുകളിൽ വീതം മത്സരിക്കും.
60 പുതുമുഖങ്ങൾ, വനിതകൾ 18
ചെന്നൈ: ഡിഎംകെ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചത് 60 പുതുമുഖങ്ങൾ. 34 സിറ്റിംഗ് മന്ത്രിമാരിൽ 28 പേർ വീണ്ടും മത്സരിക്കുമ്പോൾ നാലുപേർക്കു സീറ്റ് നിഷേധിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ കൊളത്തൂരിൽ നിന്നുതന്നെ ജനവിധി തേടും. മുതിർന്ന നേതാവും മന്ത്രിയുമായ ദുരൈ മുരുകൻ കാട്ടുപട്ടിയിലും മത്സരിക്കും. മറ്റൊരു മുതിർന്ന നേതാവ് ആർ. ഗാന്ധി ഇക്കുറി മത്സരിക്കുന്നില്ല. പകരം മകൻ വിനോദ് ഗാന്ധി റാണിപേട്ടയിൽനിന്നു മത്സരിക്കും.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വിശ്വസ്തൻ കാർത്തിക് അണ്ണാനഗറിൽ നിന്നും തമിഴൻ പ്രസന്ന എഗ്മോർ മണ്ഡലത്തിൽനിന്നു മത്സരിക്കും. നടനും ടിവികെ നേതാവുമായ വിജയ് മത്സരിക്കുമെന്ന് അഭ്യൂഹമുള്ള പെരമ്പൂരിൽ ഡിഎംകെ സ്ഥാനാർഥിയായി ആർ.ടി.ശേഖറെയാണ് ഡിഎംകെ മത്സരിപ്പിക്കുന്നത്.
ഒന്നിലധികം കേസുകൾ നേരിടുന്ന മുൻ മന്ത്രി പൊൻമുടിക്ക് ഇക്കുറി സീറ്റില്ല. പകരം പൊൻമുടിയുടെ മകൻ ഗൗതം സിഗാമണി തിരുക്കോവിലൂരിൽ നിന്നും മത്സരിക്കും. ക്ഷീര മന്ത്രി മനോ തങ്കരാജും മത്സരിക്കുന്നില്ല. ഈ സീറ്റ് ഡിഎംകെ സിപിഐയ്ക്കു നൽകി. സ്റ്റാലിന്റെ സഹോദരിയും പാർലമെന്റ് അംഗവുമായ കനിമൊഴി മത്സരിക്കുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പട്ടികയിൽ ഇടംകണ്ടില്ല.
60 പുതുമുഖങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണ്. വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ വോട്ടുബാങ്കിൽ കണ്ണുവെച്ചാണ് ഡിഎംകെയുടെ ഈ സുപ്രധാന നീക്കം. 18 വനിതകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആകെയുള്ള 234 സീറ്റിൽ ഡിഎംകെ 164 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കിയുള്ള 70 സീറ്റുകളിൽ സഖ്യകക്ഷികളാണ് മത്സരിക്കുന്നത്.
ഡിഎംകെ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകളിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇന്നു തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുമെന്നും നാളെ പ്രചാരണം ആരംഭിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.



