ഓക്‌ലാന്‍ഡില്‍ രോഗിയുടെ കവിൾ തുളച്ചതടക്കം ഗുരുതരമായ ചികിത്സാ പിഴവുകളും ധാർമ്മിക ലംഘനങ്ങളും നടത്തിയ ഇന്ത്യൻ വംശജനായ ദന്തഡോക്ടർ ഭരത് രാജാ സുബ്രമണി(ബാരി)ക്കെതിരെ കൂടുതൽ കുറ്റങ്ങൾ കണ്ടെത്തി. ചികിത്സക്ക് മുൻപ് രോഗികളിൽ നിന്ന് സമ്മതപത്രം വാങ്ങാതിരുന്നതും, അമിതമായി പണം ഈടാക്കിയതും, അനാവശ്യ ചികിത്സകൾ നൽകിയതും ഉൾപ്പെടെയുള്ള 39 ഗുരുതര ആരോപണങ്ങളാണ് 2017 ഒക്ടോബറിനും 2018 ഒക്ടോബറിനും ഇടയിൽ 11 രോഗികളുടെ കാര്യത്തിൽ ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടത്.
ഈ കുറ്റങ്ങൾ തെളിവുകൾ സഹിതം ബോധ്യപ്പെട്ടതായി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നേരത്തെ, 2023-ൽ ട്രൈബ്യൂണൽ 12,839,305 രൂപ പിഴ ചുമത്തുകയും മൂന്ന് വർഷത്തേക്ക് ഭരത് രാജാ സുബ്രമണിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. പല്ല് വൃത്തിയാക്കാനെത്തിയ ഒരു സ്ത്രീയുടെ കവിൾ എയർഫ്‌ളോ പോളിഷർ ഉപയോഗിച്ച് ഡോക്ടർ തുളച്ചതായി തിങ്കളാഴ്ച പുറത്തിറങ്ങിയ പ്രസ്താവനയിൽ ഡെപ്യൂട്ടി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ വനീസ് കാൾഡ്‌വെൽ വിശദീകരിച്ചു.
കൂടാതെ, മൂന്ന് രോഗികൾക്ക് നൽകിയ ഡെന്റൽ സേവനങ്ങളിലും സുബ്രമണി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി സർവീസസ് കൺസ്യൂമേഴ്‌സ് കോഡ് ലംഘിച്ചതായി ഡെപ്യൂട്ടി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ കണ്ടെത്തിയിട്ടുണ്ട്. ഈ മൂന്ന് രോഗികൾക്കും ഭരത് രാജാ സുബ്രമണി ഔപചാരികമായി ക്ഷമാപണം എഴുതി നൽകണമെന്നും ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.