യുഎസ് ഭീഷണി കണക്കിലെടുത്ത് ഗ്രീന്‍ലന്‍ഡിനെതിരായ ഏത് ആക്രമണവും സൈനികമായി പ്രതിരോധിക്കുമെന്ന് ഡെന്‍മാര്‍ക്ക്. ഗ്രീന്‍ലന്‍ഡിനെച്ചൊല്ലി യുഎസും ഡെന്‍മാര്‍ക്കും തമ്മിലുള്ള തര്‍ക്കം നയതന്ത്ര പ്രതിസന്ധിയായി രൂപപ്പെട്ടതിന് പിന്നാലെയാണ് ഡെന്‍മാര്‍ക്ക് നിലപാട് സ്വീകരിച്ചത്.

തന്ത്രപ്രധാനമായ മൂല്യമുള്ളതും ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശവുമായ ഗ്രീന്‍ലന്‍ഡ്, യുഎസ് വിലയ്ക്ക് വാങ്ങുകയോ ഡെന്‍മാര്‍ക്ക് വിസമ്മതിച്ചാല്‍ പിടിച്ചെടുക്കുകയോ ചെയ്യാമെന്ന ട്രംപിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് പ്രസ്താവന. ഇതു യാഥാര്‍ഥ്യമാക്കാന്‍ സൈനിക ഇടപെടല്‍ ഒരു മാര്‍ഗമായി ട്രംപ് ഇപ്പോഴും പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഗ്രീന്‍ലന്‍ഡിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടെയുള്ളവരും ഡെന്‍മാര്‍ക്കും മാത്രമാണെന്ന് നിലപാട് സ്വീകരിച്ച് യൂറോപ്യന്‍ നേതാക്കളും രംഗത്തെത്തിയിരുന്നു.