വിദ്യാർത്ഥികൾ ജീവനൊടുക്കുകയോ അസ്വാഭാവികമായി മരിച്ച നിലയിൽ കണ്ടെത്തുകയോ ചെയ്യുന്ന സംഭവങ്ങളിൽ ഓൺലൈൻ, വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർ വിവരം ഉടൻ പൊലീസിനെ അറിയിക്കണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ അസ്വാഭാവിക മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

ഐഐടി ഡൽഹിയിൽ രണ്ട് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർധിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദ്ദേശം നൽകിയത്. നേരിട്ടുള്ള ക്ലാസുകൾ നടക്കുന്ന കോളേജുകൾക്ക് മാത്രമല്ല, ഓൺലൈൻ വഴിയും വിദൂര വിദ്യാഭ്യാസ രീതിയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

പൊലീസിനെ അറിയിക്കുന്നതിന് പുറമെ, വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി മറ്റ് ചില നിർദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. കൂടാതെ, മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ മാനസിക പിന്തുണയും കൗൺസിലിംഗും ഉറപ്പാക്കണം.

വിദ്യാർത്ഥികളുടെ മരണം സംബന്ധിച്ച റിപ്പോർട്ടുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതത് റഗുലേറ്ററി സംവിധാനങ്ങൾക്ക് കൈമാറണം. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ പോലുള്ള ഉന്നത സമിതികളെ വിവരം അറിയിക്കാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. പട്ടികവിഭാഗ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളും മാനസിക സമ്മർദ്ദങ്ങളും ഗൗരവമായി കാണേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.