കൊച്ചി: പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ നഴ്‌സ് ലെന ജോണിന്‍റെ മരണത്തില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആലുവ പോലീസ്. ലെനയുടെ ആകസ്മിക മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആലുവ റൂറല്‍ എസ്പിക്ക് ലെനയുടെ പിതാവ് ജോണ്‍ (റെജി) കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

തൃശൂര്‍ ഒളരിയിലെ മദര്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ലെന. കഴിഞ്ഞ മാര്‍ച്ച് 24ന് എറണാകുളത്ത് പരീക്ഷ എഴുതാനായാണ് ലെന പോയത്. ഇതിനിടെ കടുത്ത പനിയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് ആലുവ ബാങ്ക് ജംഗ്ഷനിലുള്ള നജാത്ത് ആശുപത്രിയില്‍ രാവിലെയും ഉച്ചയ്ക്കുമാണ് ലെന രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ലെന എത്തിയത്.

ആദ്യം മരുന്ന് വാങ്ങി മടങ്ങിയ ലെന അസുഖം മാറുന്നില്ലെന്ന് പറഞ്ഞാണ് വീണ്ടും ഉച്ചയ്ക്ക് ആശുപത്രിയില്‍ വന്നത്. അബോധാവസ്ഥയിലായതോടെ രാജഗിരി ആശുപത്രിയിലേക്ക് നജാത്ത് ആശുപത്രിയിലെ ലേഡി ഡോക്ടര്‍ റഫര്‍ ചെയ്തിരുന്നുവെന്ന് നജാത്ത് ആശുപത്രി പിആര്‍ഒ സഗീര്‍ ദീപികയോട് പറഞ്ഞു.

ആശുപത്രിയില്‍ എത്തും മുമ്പ് യുവതി മരണപ്പെട്ടു. എന്നാല്‍ ആലുവയില്‍ വച്ച് കുഴിമന്തി കഴിച്ച ശേഷം യുവതി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് കൂടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്നാണ് ഉള്ളതെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നുമാണ് പിതാവിന്‍റെ പരാതി.

സുഹൃത്തായ രണ്ടു യുവാക്കള്‍ക്കും മകളുടെ മരണത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ലെനയുടെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അത് ലഭിച്ചതിന് ശേഷം മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാവുകയുള്ളു എന്നാണ് പോലീസ് നല്‍കുന്ന സൂചന. ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.