മുംബൈ: ആഗോള വിപണിയിലെ തിരിച്ചടികളെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ഇന്ന് വ്യാപാരം ആരംഭിച്ച ആദ്യ ഒരു മണിക്കൂറിൽ തന്നെ നിക്ഷേപകർക്ക് 7.6 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. സെൻസെക്സ് 2,000 പോയിന്റിലധികവും നിഫ്റ്റി 500 പോയിന്റിലധികവുമാണ് ഇടിഞ്ഞത്. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയിൽ സിറ്റിയിലുള്ള എൽഎൻജി പ്ലാന്റിന് നേരെയുണ്ടായ ഇറാന്റെ ആക്രമണമാണ് ഇന്ത്യൻ ഓഹരിയിലെ ഈ വൻ ഇടിവിന് കാരണമായത്.
പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായത് ആഗോള വിപണികളെയാകെ പിടിച്ചുലച്ചു. ഇത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലെത്തി. ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ അതാനു ചക്രവർത്തിയുടെ അപ്രതീക്ഷിത രാജി എച്ച്ഡിഎഫ്സി ഓഹരികളിൽ വലിയ ഇടിവുണ്ടാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 92.89 എന്ന നിലയിലേക്ക് കൂപ്പുകുത്തി. വരും ദിവസങ്ങളിലും വിപണിയിൽ അനിശ്ചിതത്വം തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.



