ന്യൂഡൽഹി: വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്റെ പേരിൽ ദളിത് യുവാക്കളെ മർദിച്ചതായി പരാതി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹവേദിയിൽ ഡിജെ നിയന്ത്രിച്ചുകൊണ്ടിരുന്ന ശുഭം എന്ന യുവാവ് സമീപത്തെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു.
ഇതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ചിലർ ജാതിവിവേചനപരമായ അധിക്ഷേപങ്ങൾ നടത്തി ശുഭത്തെയും സഹോദരനായ ഉമേഷ് ചന്ദ്രയെയും മർദിച്ചുവെന്നാണ് പരാതി. സംഭവത്തിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റു. യുവാക്കൾക്ക് മർദ്ദനമേറ്റതിനു പിന്നാലെ നാട്ടുകാർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം മറുവിഭാഗവും പരാതിയുമായി രംഗത്തെത്തി. ജാതിപരമായ അധിക്ഷേപം നടന്നെന്ന ആരോപണം വ്യാജമാണെന്നാണ് അവരുടെ വാദം. സംഭവത്തിൽ കേസെടുത്തെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.



