കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ചു നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.
ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് നിങ്ങളുടെ ഫോണില്‍ ഫോണ്‍ പേ ആപ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12,000 രൂപ സമ്പാദിക്കാം എന്ന തരത്തിലുള്ള സന്ദേശം നല്‍കിയാണു തട്ടിപ്പിന്റെ തുടക്കം.
മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ചുവരുന്നതിനാല്‍ പരസ്യത്തില്‍ കൂടുതല്‍ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ ഫോണ്‍ പേ ആപ് സ്വയം തുറന്ന് അവിടെ 1,499 രൂപ എന്ന തുക കാണിക്കും.
തുക ലഭിക്കാനായി പിന്‍നമ്പര്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടമാകും. എന്നാല്‍ യഥാര്‍ഥത്തില്‍ അതു പണം ലഭിക്കുന്ന പേജല്ല, മറിച്ച് 1,499 രൂപ നല്‍കാനുള്ള റിക്വസ്റ്റ് പേമെന്റ് പേജാണ്. ഇതു മനസിലാക്കാതെ പിന് നമ്പര്‍ നല്കുമ്പോള് തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറാകും.
► ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ◄
- യുപിഐ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പിന് നല്‍കുന്നത് പണം സ്വീകരിക്കാനല്ല, പണം അയയ്ക്കാനാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
- പേമെന്റ് റിക്വസ്റ്റ് പേജുകള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കണം.
- സംശയാസ്പദമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യരുത്.
- ഇത്തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക.
- സൈബര്‍ തട്ടിപ്പിന് ഇരയായാലുടന് 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറിലോ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലായ https://cybercrime.gov.in ലൂടെയോ പരാതി നല്‍കുക.



