കോഴിക്കോട്: ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗിന്റെയും ബില്‍ അപ്ഡേഷന്റെയും പേരില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നു. ജാഗ്രത പാലിച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെടുന്നതിനു കണക്കുണ്ടാകില്ല.
സിലിണ്ടര്‍ ക്ഷാമം വന്നതോടെയാണ് തട്ടിപ്പുകാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആദ്യം മൊബൈല്‍ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരും. തുടര്‍ന്ന് വാട്സാപ്പ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ /”ഗ്യാസ് ബിൽ അപ്ഡേറ്റ് എപികെ’ എന്ന പേരിലുള്ള ഒരു ഫയല്‍ അയച്ചു നല്‍കും.
ഗ്യാസ് ബുക്കിംഗ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനോ കുടിശിക തീര്‍ക്കാനോ ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെടും. ഈ എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും യുപിഐ പിന് നമ്പറുകളും ചോര്‍ത്തി ഉപയോക്താവ് അറിയാതെതന്നെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കും.
ജാഗ്രതാ നിര്‍ദേശങ്ങള്‍
► അപരിചിത ലിങ്കുകള്‍ ഒഴിവാക്കുക: വാട്സാപ്പ് വഴിയോ എസ്എംഎസ് വഴിയോ ലഭിക്കുന്ന എപികെ ഫയലുകള്‍ യാതൊരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.
► സിലിണ്ടര്‍ ബുക്കിംഗിനും പേയ്മെന്റിനുമായി ഗ്യാസ് ഏജന്‍സികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ മാത്രം ഉപയോഗിക്കുക.
► അടിയന്തര സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ പരിഭ്രാന്തരാകാതെ അതിന്റെ സത്യാവസ്ഥ നേരിട്ട് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
► ബാങ്ക് വിവരങ്ങളോ പാസ്വേർഡുകളോ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നല്‍കരുത്.
► സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന ഹെല്പ്ലൈന് നമ്പറിലോ www.cybercrime.gov.in എന്ന പോര്‍ട്ടല്‍ വഴിയോ പരാതി രജിസ്റ്റര്‍ ചെയ്യണം.



