കൊല്ലം: പോലീസ് സ്റ്റേഷനിൽക്കയറി കൊലവിള നടത്തിയ സിപിഎം നേതാവ് ഉൾപ്പടെ പത്തുപേർക്കെതിരെ കേസെടുത്തു. കൊല്ലം കോർപറേഷനിലെ പള്ളിമുക്ക് ഡിവിഷൻ കൗൺസിലറായിരുന്ന എം.സജീവാണ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാണിച്ചത്.
എസ്ഐയുടെ മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും വച്ചായിരുന്നു നേതാവിന്റെ പ്രകടനം. തുടർന്ന് ഇയാൾ സ്റ്റേഷന്റെ ഗ്രിൽ അടിച്ചു തകർക്കാനും ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് പള്ളിമുക്കിലെ പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ചിരുന്നു.
തുടർന്ന് ബൈക്ക് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. മതിയായ രേഖകൾ പോലുമില്ലാതിരുന്ന ബൈക്ക് വിട്ടു നൽകണമെന്ന് സജീവ് എസ്ഐയോട് ആവശ്യപ്പെട്ടു. എസ്ഐ ഇതിന് വഴങ്ങാതിരുന്നതാണ് നേതാവിനെ ചൊടിപ്പിച്ചത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയാണ് കേസ്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ സിപിഎം നേതാക്കൾ തയാറായില്ല.



