കൊല്ലം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്ട്രീയ പ്രചാരണമാണെന്ന് എം.എ. ബേബി പറഞ്ഞു.
തമിഴ്നാട്, ബംഗാൾ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും എം.എ. ബേബി പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ മതത്തിനെ ലക്ഷ്യമിട്ടുള്ള സത്യവിരുദ്ധ പ്രചാരണം ബംഗാളിൽ അമിത്ഷാ നടത്തിയതെന്നും ബേബി പറഞ്ഞു.
സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിന് മുൻപ് നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണുണ്ടായത്. ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ആഭാസകരമായാണ് പാർലമെന്റിലെ കാര്യങ്ങളെ ഇപ്പോൾ കൈകാര്യം ചെയ്യുന്നതെന്നും ബേബി പറഞ്ഞു.



