പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു അറിയിച്ചു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ശശി തെളിയിക്കണമെന്നും ശരിയാണെന്ന് തെളിയിക്കാനായാല്‍ രാഷ്ട്രീയജീവിതം മതിയാക്കുമെന്നും സുരേഷ് ബാബു വെല്ലുവിളിച്ചു.
“തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ രാഷ്ട്രീയജീവിതം മതിയാക്കാന്‍ താന്‍ ഒരുക്കമാണ്. തന്റെയോ കുടുംബത്തിന്റെയോ സാമ്പത്തിക ഇടപാടുകളില്‍ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കിലും എല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ഒരുക്കമാണ്’.
“നേരെതിരിച്ച്, പി.കെ ശശി അതിന് തയാറാവുമോ?.നിലവില്‍ അയാള്‍ക്കെതിരെ തന്റെ കൈയില്‍ തെളിവില്ല. വീണ്ടും നടപടി സ്വീകരിച്ച് തിരുത്തി തിരിച്ചുവരുന്ന സ്വഭാവക്കാരനായിരുന്നല്ലോ ശശി. എസ്എഫ്ഐ കാലം മുതല്‍ അതാണ് അദ്ദേഹത്തിന്റെ ശീലം. അതുകൊണ്ട് തന്നെ ഇത്തരം ആരോപണങ്ങളെ താന്‍ മുഖവിലക്കെടുക്കുന്നില്ല’.’- സുരേഷ് ബാബു വ്യക്തമാക്കി.
അതേസമയം, ദീര്‍ഘകാലമായി തുടര്‍ന്നുവന്നിരുന്ന സിപിഎം ബന്ധം അവസാനിപ്പിച്ചുവെന്നും മാനസിക പ്രയാസം നേരിടുന്നുവെന്നും പി.കെ. ശശി പ്രതികരിച്ചു.



