പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ സാധാരണക്കാരന്റെ അടുക്കളയിലേക്കും ബാധിച്ചു തുടങ്ങുന്നു. രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം വിലയും കുത്തനെ വർദ്ധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾ ഇനി മുതൽ 25 ദിവസത്തിൽ ഒരിക്കൽ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. 

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതോടെ രാജ്യത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന് 60 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്റെ വില 920 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയാണ് കൂട്ടിയത്.  ഈ വർഷം മാത്രം വാണിജ്യ സിലിണ്ടറുകൾക്ക് ആകെ 302.5 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ഇന്ധനവില ഉയരാൻ കാരണമായിട്ടുണ്ട്.

യുദ്ധസാഹചര്യത്തിൽ ഇന്ധനക്ഷാമം ഭയന്ന് പാചകവാതകം മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് കമ്പനികൾ നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരു സിലിണ്ടർ കൈപ്പറ്റി 25 ദിവസത്തിന് ശേഷം മാത്രമേ അടുത്ത ബുക്കിങ് അനുവദിക്കൂ.  ഇത് സാധാരണ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കും. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലും കർശന നിയന്ത്രണമുണ്ട്. ഇത് ഹോട്ടലുകൾ, കഫറ്റീരിയകൾ, വലിയ കാന്റീനുകൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

വിലവർദ്ധനയ്ക്കൊപ്പം വിതരണത്തിൽ കൂടി നിയന്ത്രണം ഏർപ്പെടുത്തുന്നത് വീടുകളെയും വ്യവസായ മേഖലയെയും ഒരുപോലെ ബാധിക്കുമെന്ന് വിതരണക്കാർ ചൂണ്ടിക്കാട്ടുന്നു. വാണിജ്യ സിലിണ്ടറുകളുടെ റീഫില്ലിങ്ങ് ഉൾപ്പെടെ നിലവിൽ നിയന്ത്രിച്ചിരിക്കുകയാണ്.  ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഓൾ ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ അംഗം ബാബു ജോസഫ് വ്യക്തമാക്കി. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് വരും ദിവസങ്ങളിൽ വിപണിയിൽ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.