തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ നിർണായക രാഷ്ട്രീയ നീക്കം. സിപിഐയുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എംഎൽഎയ്ക്കു കോൺഗ്രസ് പിന്തുണ നൽകില്ലെന്ന് ഉറപ്പായി. നാട്ടികയിൽ സുനിൽ ലാലൂരിനെ സ്വന്തം സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.
സീറ്റ് നിഷേധിച്ചതിനു പിന്നാലെ പാർട്ടിക്കെതിരേ ആരോപണങ്ങളുമായി എത്തിയ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു. ഈ സമയം രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ പിന്തുണയുമായി രംഗത്തുവന്നിരുന്നു. കോണ്ഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ കഴിഞ്ഞേക്കുമെന്ന ഉറപ്പിൽ സിപിഐ സ്ഥാനാർഥി ഗീതാ ഗോപി അടക്കമുള്ളവർക്കെതിരേ രൂക്ഷവിമർശനവുമായി മുകുന്ദൻ രംഗത്തെത്തി.
എന്നാൽ, കോണ്ഗ്രസ് പ്രാദേശിക നേതൃത്വം മുകുന്ദനെതിരേ രംഗത്തു വന്നതോടെ പിന്തുണയ്ക്കാനുള്ള നീക്കം പാളി. ഡൽഹിയിലെത്തി കോണ്ഗ്രസിന്റെ പിന്തുണ നേടാനുള്ള മുകുന്ദന്റെ ശ്രമങ്ങളും വേണ്ടത്ര വിജയിച്ചില്ല. പാർട്ടിയോ നേതാക്കളോ മുകുന്ദനെ ഡൽഹിയിലേക്കു വിളിപ്പിച്ചില്ലെന്നും സ്വന്തം നിലയ്ക്കു പോയതാണെന്നും കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു. ഡൽഹിയിലെത്തിയിട്ടും കേരളത്തിലെ നേതാക്കളെ മാത്രമാണു കാണാൻ കഴിഞ്ഞത്. നേരത്തേ പിന്തുണയറിയിച്ച നേതാക്കളും പിൻവലിഞ്ഞു.
വെട്ടിലായി മുകുന്ദൻ
പാർട്ടിയോട് ഇടഞ്ഞതിനു പിന്നാലെ മുകുന്ദൻ നടത്തിയ പ്രസ്താവനകളുടെ പേരിൽ ഗീതാ ഗോപി വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിച്ചു മാപ്പു പറയണമെന്നാണ് ആവശ്യം. ഇന്നുവരെയാണ് സമയം നൽകിയത്. മറിച്ചായാൽ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
2021ൽ നാട്ടികയിൽ സി.സി. മുകുന്ദൻ 28,431 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ജയിച്ചത്. മുകുന്ദൻ 72,930 വോട്ടും കോണ്ഗ്രസ് സ്ഥാനാർഥിയായ സുനിൽ ലാലൂർ 43,441 വോട്ടും നേടി. എൻഡിഎ സ്ഥാനാർഥിയായ ലോചനൻ അന്പാട്ട് 33,650 വോട്ടുകളും നേടി. 2011 മുതൽ നാട്ടികയിൽ എൽഡിഎഫ് ഭൂരിപക്ഷം ക്രമാനുഗതമായി വർധിപ്പിച്ചിട്ടുണ്ട്. ഇക്കുറി ഭൂരിപക്ഷം കുറഞ്ഞാലും മണ്ഡലത്തിൽ വിജയിക്കുമെന്നാണു സിപിഐ കണക്കുകൂട്ടൽ. ഇടതുപക്ഷത്തെ അതൃപ്തരുടെ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്ഗ്രസ് നേതൃത്വം.



