ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിൽ ഈസ്റ്റർ വാരത്തിലുണ്ടായ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു. ഐസിസ് ബന്ധമുള്ള സായുധഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (ADF) ആണ് ബഫ്വാക്കാവോ ഗ്രാമത്തിൽ ഈ ക്രൂരകൃത്യം നടത്തിയത്.

ഏപ്രിൽ രണ്ടിന് രാത്രിയാണ് ആയുധധാരികളായ അക്രമികൾ ഗ്രാമത്തിൽ അതിക്രമിച്ചു കയറിയത്. ഗ്രാമത്തിലെ 60 ശതമാനത്തോളം വീടുകൾ ഭീകരർ തീയിട്ടു നശിപ്പിച്ചു. മൃതദേഹങ്ങൾ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട നിലയിലും വെടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.

നിരവധി ആളുകളെ അക്രമികൾ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ബുട്ടെംബോ – ബേനി ബിഷപ്പ് മെൽക്കിസെഡെക് സികുലി പലുകു, തന്റെ ഈസ്റ്റർ പ്രസംഗത്തിൽ ഈ കൂട്ടക്കൊലയെ ശക്തമായി അപലപിച്ചു. പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ പലായനം ചെയ്യുകയാണ്. സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെക്കുറിച്ച് പ്രാദേശിക സംഘടനകൾ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ ആക്രമണത്തിന് പിന്നിലെന്നു സംശയിക്കുന്ന ഒരു എഡിഎഫ് പോരാളിയെ പ്രകോപിതരായ നാട്ടുകാർ പിടികൂടി വധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.