കൊല്ലം: കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. അപകടത്തെ തുടർന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്.
വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചത്.
ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി. കന്യാകുമാരി ഭാഗത്തുവച്ച് വിയറ്റ്നാം കപ്പലുമായി ഇടിച്ചായിരുന്നു അപകടം. ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു.ഒൻപതുപേരെ രക്ഷപ്പെടുത്തി.
എന്നാൽ കടലിൽ മുങ്ങി താഴ്ന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല. തമിഴ്നാട്, വെസ്റ്റ് ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.



