മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിലെ (MSCB) 25,000 കോടി രൂപയുടെ അഴിമതി ആരോപണ കേസിൽ പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് മുംബൈ കോടതി അംഗീകരിച്ചു. ഇതോടെ അന്തരിച്ച മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ, അദ്ദേഹത്തിന്റെ ഭാര്യയും നിലവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ എന്നിവരടക്കമുള്ളവർക്ക് കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചു.
കേസിൽ ക്രിമിനൽ കുറ്റങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക കോടതിയെ അറിയിച്ചത്. വായ്പകൾ അനുവദിക്കുന്നതിലോ അവ തിരിച്ചുപിടിക്കുന്നതിലോ യാതൊരുവിധ ക്രമക്കേടുകളും കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ബാർമതിയിലെ വിമാനാപകടത്തിൽ അജിത് പവാർ മരിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സുപ്രധാന വിധി വരുന്നത്. അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയും മറ്റും നൽകിയ പ്രതിഷേധ ഹർജികൾ പ്രത്യേക ജഡ്ജി മഹേഷ് ജാദവ് തള്ളി. 2019-ൽ ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഈ കേസിൽ അന്വേഷണം ആരംഭിച്ചത്. 2007 മുതൽ 2017 വരെയുള്ള കാലയളവിൽ വായ്പകൾ അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം.



