റീപോളിങ്ങിനിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പശ്ചിമ ബംഗാളിലെ 15 ബൂത്തുകളില്‍ ശനിയാഴ്ച റീ പോളിങ്ങ് പുരോഗമിക്കവേയാണ് സംഭവം. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഏപ്രില്‍ 29 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മഗ്രാഹത്ത് പശ്ചിം, ഡയമണ്‍ഡ് ഹാര്‍ബര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ റീ പോളിങ് നടത്തിയത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രദേശവാസികളാണ് ആരോപണം ഉന്നയിച്ചത്. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ വീടിന് തീവെക്കുമെന്നത് ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.