കോടാലി (തൃശൂർ): കഴിഞ്ഞ ദിവസം കുട്ടികൾക്ക് പാമ്പുകടിയേറ്റ കോടാലി കടമ്പോടുള്ള കാവുങ്ങൽ സിൽജോയുടെ വീട്ടിൽ വീടിന്റെ തറ പൊളിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.
വ്യാഴാഴ്ച രാത്രി അഞ്ചാമത്തെ പാമ്പിനെകൂടി കണ്ടെത്തിയതോടെയാണ് ഇന്നുരാവിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ വീടിന്റെ കിടപ്പുമുറിയിലെ ടോയ്ലറ്റിന്റെ ചുമരിനോടു ചേർന്ന് തറയുടെ ഒരു ഭാഗവും, ടോയ്ലെറ്റിലെ ടൈലും, ഡ്രൈനേജ് പൈപ്പും പൊളിച്ച് പരിശോധന തുടങ്ങിയത്.
ടൈലുകളുടെ വിള്ളലിനുള്ളിൽ കൂടുതൽ പാമ്പുകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പരിശോധന. വെള്ളിക്കുളങ്ങര ഡെപ്യൂട്ടി റേഞ്ച് ഓഫിസർ രഞ്ജിത്രാജ് സർപ്പ ടീം ലീഡർ ജോജു എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പുകൾക്കായി തിരച്ചിൽ നടക്കുന്നത്.
എന്നാൽ ഇതുവരെയും പാമ്പിനെ കണ്ടെത്തിയിട്ടില്ല. വ്യാഴാഴ്ച വൈകിട്ടും രാത്രിയിലുമായി രണ്ട് പാമ്പുകളെ വീടിനുള്ളിൽ കണ്ടെത്തിയിരുന്നു. ഇതുവരെ ആകെ അഞ്ച് പാമ്പുകളാണ് വീടിനകത്ത് കാണപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സിൽജോയുടെ മക്കളായ ആൽജോ (എട്ട് വയസ്) അനോഷ് (10) എന്നിവർക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. ഇവരിൽ ആൽജോ അന്നു തന്നെ മരിച്ചിരുന്നു. ചികിൽസയിലുള്ള അനോഷ് സുഖം പ്രാപിച്ചു വരുന്നു.



