തിരുവനന്തപുരം: മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. കേരളത്തിൽ ഭരണമാറ്റമുണ്ടാകും. യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചവരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരക്കാര്‍ക്ക് അദൃശ്യനാണ്. ജനത്തെ കാണാൻ മടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി. മൂന്നാമതും പിണറായി വരുമെന്ന ഒറ്റ പ്രചാരണം മതി യുഡിഎഫിന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞു.
അവസാന മന്ത്രിസഭാ യോഗത്തിൽ തിരക്കിട്ടു എടുത്ത തീരുമാനങ്ങൾ ജനങ്ങളുടെ മനസിലില്ല. കടലാസിന്റെ വില പോലും അതിന് കൊടുക്കില്ല. പത്തു വർഷം ചെയ്യാത്തതാണ് അവസാനം തിരക്കിട്ടു പറഞ്ഞത്. തുടർ ഭരണമെന്ന് കേൾക്കുമ്പോൾ ജനത്തിന് ഞെട്ടലാണ്.
മോദി ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ ജനത്തിനാകില്ല. പണ്ട് വിമതർ കോൺഗ്രസിലായിരുന്നു. ഇന്ന് സ്ഥിതി മാറി. ഇടത് സഹയാത്രികർ പാർട്ടി വിടുന്നു. ബിജെപി ഈ മണ്ണിന് പറ്റിയ പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.



