ലോകമെമ്പാടുമുള്ള കർദിനാൾമാരെ പങ്കെടുപ്പിച്ചുകൊണ്ട് വത്തിക്കാനിൽ രണ്ടുദിവസത്തെ അസാധാരണ കൺസിസ്റ്ററിക്കു തുടക്കമായി. “ഞാനിവിടെ വന്നിരിക്കുന്നത് നിങ്ങളെ കേൾക്കാനാണ്” എന്ന അഭിസംബോധനയോടെയാണ് ലെയോ പതിനാലാമൻ മാർപാപ്പ സമ്മേളനം ഉദ്ഘാടനം ചെയ്തത്. സഭയുടെ ഭാവിപ്രവർത്തനങ്ങളിൽ കൂട്ടായ ചർച്ചകൾക്കും പരസ്പരമുള്ള കേൾവിക്കും വലിയ പ്രാധാന്യമുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
സുവിശേഷ സന്തോഷം, ഭരണഘടനാ പരിഷ്കാരം, സിനഡാത്മകത, ലിറ്റർജി തുടങ്ങിയ സഭയുടെ ദൗത്യങ്ങളെയും ഭരണപരിഷ്കാരങ്ങളെയും സംബന്ധിച്ച നാല് പ്രധാന വിഷയങ്ങളാണ് മാർപാപ്പ മുന്നോട്ടുവച്ചത്. സമയപരിധി മൂലം ഇതിൽ രണ്ടുവിഷയങ്ങളിൽ മാത്രമായിരിക്കും കർദിനാൾമാർ ആഴത്തിലുള്ള ചർച്ചകൾ നടത്തുക. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ച മാർപാപ്പ ഭിന്നതകൾ ഒഴിവാക്കി ഐക്യത്തോടെ മുന്നോട്ടുപോകാൻ ആഹ്വാനം ചെയ്തു.



