ബംഗളൂരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ. റോയിയുടെ തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

അദ്ദേഹത്തിന്‍റെ മൃതദേഹത്തിൽ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തിരുന്നു. തോക്കിൽ സൈലൻസർ ഘടിപ്പിച്ച ശേഷമാണ് അദ്ദേഹം സ്വയം നിറയൊഴിച്ചത്.

നെഞ്ചിന്‍റെ ഇടതുഭാഗം തുളഞ്ഞു കയറിയ വെടിയുണ്ട ശ്വാസകോശവും ഹൃദയവും തകര്‍ത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

അതേസമയം, റോയിയുടെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചയ്ക്ക് 3.30 ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലാണ് സംസ്‌കാരം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും.

തുടര്‍ന്ന് 2.30ന് കല്‍ക്കെരെ സെന്‍റ് ജോസഫ്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷമാണു സംസ്‌കാരം നടത്തുക. നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടില്‍ അന്ത്യവിശ്രമം ഒരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണ് അവിടെ സംസ്‌കരിക്കുന്നത്.